വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് CHICKENPOX. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കൻപോക്സിനെ ജാഗ്രതയോടെ കാണുക. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും.
കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു. അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം. ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…
- ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
- ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
- മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
- എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.
അറിഞ്ഞിരിക്കേണ്ട ചിലത്…
പലരും പറയാറുണ്ട് ചിക്കൻ പോക്സ് വന്നാൽ കഞ്ഞി മാത്രമേ കഴിക്കാവു എന്നത്. അത് തെറ്റാണ്. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കൻ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക.
ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. കുളിക്കാം. ദേഹത്തു വന്ന കുരുക്കൾ പൊട്ടി പഴുക്കാതെ നോക്കിയാൽ മതി. കുളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
ചിക്കൻ പോക്സ് വന്നാൽ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവയ്പ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്കു വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവയ്പ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് 2000 രൂപ വരുമെന്നതിനാൽ സാധാരണക്കാരന് ഈ കുത്തിവയ്പ്പ് എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.
ചിക്കൻ പോക്സ് വന്നാൽ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവർക്ക് പകരാതെയിരിക്കുവാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയത് ശേഷവും 4–5 ദിവസം വീട്ടിൽ തന്നെയിരിക്കുക.
ശിശുക്കൾ, കൗമാരപ്രായക്കാർ,മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ,ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണ്.
എന്താണ് ചിക്കൻ പോക്സ്?
വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുളള പകർച്ചവ്യാധിയാണ് ചിക്കൻ പോക്സ്. ഇതുവരെ ചിക്കൻ പോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്.

രോഗപ്പകർച്ച
ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുളളവരുമായി അടുത്ത സമ്പർക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻ പോക്സ് ബാധിക്കാം. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതൽ 21 ദിവസം വരെ രോഗലക്ഷണങ്ങൾ പ്രകടമാകും.
രോഗലക്ഷണങ്ങൾ
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതൽ ശ്രദ്ധിക്കേണ്ടത്
4 ദിവസത്തിൽ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛർദി, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്സിന്റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്കജ്വരം, കരൾ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാൽ ശ്രദ്ധിക്കേണ്ടവ
വായു സഞ്ചാരമുളള മുറിയിൽ പരിപൂർണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ചിക്കൻ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും തന്നെ നിർത്തരുത്.